
ചെങ്ങന്നൂർ: സമഗ്ര വികസനവും ജനകീയ സേവനങ്ങളും ലക്ഷ്യമിട്ട് ചെറിയനാട് പഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ് അവതരിപ്പിച്ച ബജറ്റിൽ കാർഷികം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഭവന പദ്ധതികൾ എന്നിവയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
32,32,25,497 രൂപ വരവും31,20,84,724 രൂപ ചെലവ്. 1,11,40,760 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
പ്രധാന പദ്ധതികളും വകയിരുത്തിയ തുകയും:
ഊർജ്ജസ്വലമായ കാർഷിക മേഖല:
കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി വ്യാപനത്തിനുമായി 59 ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 43.5 ലക്ഷം രൂപയും ഉത്പാദന മേഖലയ്ക്കായി 65.32 ലക്ഷം രൂപയും മാറ്റിവെച്ചു.
സോളാർ ഗ്രാമം പദ്ധതി
ഊർജ്ജ മേഖലയിൽ വലിയ മാറ്റം ലക്ഷ്യമിട്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്ന -ഇ-സോളാർ ഗ്രാമം - പദ്ധതി നടപ്പിലാക്കും. സർക്കാർ സബ്സിഡിക്ക് പുറമെ ഓരോ വീടിനും 10,000 രൂപ വീതം പഞ്ചായത്ത് അധികമായി നൽകും.
ആരോഗ്യവും സാമൂഹ്യനീതിയും
ക്യാൻസർ നിർണയ ക്യാമ്പുകൾക്കും പകർച്ചവ്യാധി നിയന്ത്രണത്തിനുമായി 15.5 ലക്ഷം രൂപ.
പാലിയേറ്റീവ് കെയർ രോഗികൾക്ക് വീട്ടിലെത്തി ഫിസിയോതെറാപ്പി സേവനം നൽകാൻ മൂന്ന് ലക്ഷം രൂപ.
ആശുപത്രികളിൽ വൈകുന്നേരത്തെ ഡോക്ടർമാരുടെ സേവനത്തിന് (ഈവനിംഗ് ഒപി) നാല് ലക്ഷം രൂപ.
ആശാ പ്രവർത്തകർക്ക് ബിപി മീറ്റർ വാങ്ങാൻ ഒരു ലക്ഷം രൂപ.
സ്ത്രീ ശാക്തീകരണവും ഭവന പദ്ധതിയും:
പഞ്ചായത്തിനെ സ്ത്രീ സൗഹൃദമാക്കുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനുമായി സ്വയം തൊഴിൽ പദ്ധതികൾക്ക് തുടക്കമിടും. ഇതിന്റെ ആദ്യഘട്ടത്തിന് 35 ലക്ഷം രൂപ വകയിരുത്തി. കൂടാതെ ഭവന പദ്ധതികൾക്കായി ആകെ 72.59 ലക്ഷം രൂപ മാറ്റിവെച്ചു (എസ് സി വിഭാഗത്തിന് 30 ലക്ഷം, പൊതു വിഭാഗത്തിന് 3.75 ലക്ഷം രൂപ വീതമുള്ള പുനരുദ്ധാരണ പദ്ധതികൾ).
അടിസ്ഥാന സൗകര്യ വികസനം
റോഡുകളുടെ നവീകരണത്തിന് 1.46 കോടി രൂപ.
തെരുവ് വിളക്ക് പരിപാലനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 29 ലക്ഷം രൂപ.
പഞ്ചായത്ത് ഓഫീസിൽ റെക്കോർഡ് റൂം, അനക്സ്, മെമ്പേഴ്സ് ലോഞ്ച് എന്നിവയുടെ നിർമാണത്തിന് 10 ലക്ഷം രൂപ.
ശുചിത്വവും പരിസ്ഥിതിയും
മാലിന്യനിർമാർജനത്തിനായി ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 8 ലക്ഷം രൂപ ചെലവിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഫജീർ , എല്ലാ വാർഡ് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സന്തുലിതമായ ഒരു ബജറ്റാണ് ഇതെന്ന് യോഗം വിലയിരുത്തി.











